പുരാതന ഈജിപ്ഷ്യൻ ചുവർകൊത്തുപണി ബൈബിൾവിവരണത്തിന്റെ കൃത്യത തെളിയിക്കുന്നു
ഈജിപ്തിലെ കർണക്കിലുള്ള അമുൻ ദേവന്റെ പുരാതനക്ഷേത്രം. അങ്ങോട്ടുള്ള ഒരു പ്രവേശനവീഥിക്ക് അടുത്താണ് 26 അടി ഉയരമുള്ള, ചിത്രലിപിയിൽ കൊത്തിയ ഈ ചുവർ സ്ഥിതി ചെയ്യുന്നത്. ഫറവോ ശീശക്ക്, യഹൂദയും വടക്കേ ഇസ്രായേൽ രാജ്യവും ഉൾപ്പെടെയുള്ള ഈജിപ്തിലെ വടക്കുകിഴക്കൻ ദേശങ്ങളെ കീഴ്പെടുത്തിയതിന്റെ ചിത്രീകരണമാണ് ഇതെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
150-ലധികം തടവുകാരെ അമുൻ, ശീശക്കിന്റെ അഥവാ ഷെഷോങ്കിന്റെ അടുത്തേക്കു കൊണ്ടുവരുന്നതാണു ചിത്രത്തിലുള്ളത്. a ഓരോ തടവുകാരും പ്രതിനിധാനം ചെയ്യുന്നതു പിടിച്ചടക്കപ്പെട്ട നഗരത്തെയോ ജനതകളെയോ ആണ്. തടവുകാരുടെ ശരീരത്തിൽ ഒരു ദീർഘവൃത്തത്തിനുള്ളിലായി ഓരോ നഗരത്തിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. മിക്ക പേരുകളും ഇപ്പോഴും വ്യക്തമാണ്, ചിലതു ബൈബിൾ വായനക്കാർക്കു വളരെ പരിചിതവുമാണ്. അതിൽ ചിലതാണു ബേത്ത്-ശെയാൻ, ഗിബെയോൻ, മെഗിദ്ദോ, ശൂനേം എന്നിവ.
യഹൂദയെ ഈജിപ്ത് കടന്നാക്രമിച്ചതിനെക്കുറിച്ച് ബൈബിളിൽ കാണാം. (1 രാജാക്കന്മാർ 14:25, 26) ശീശക്കിന്റെ ആക്രമണത്തെക്കുറിച്ചുള്ള ചില വിശദാംശങ്ങൾപോലും ബൈബിൾ തരുന്നു. ബൈബിളിൽ ഇങ്ങനെ വായിക്കുന്നു: “രഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തുരാജാവായ ശീശക്ക് യരുശലേമിനു നേരെ വന്നു. ശീശക്കിന് 1,200 രഥങ്ങളും 60,000 കുതിരപ്പടയാളികളും ഉണ്ടായിരുന്നു. . . . അസംഖ്യംവരുന്ന ഒരു സൈന്യവും ഈജിപ്തിൽനിന്ന് അയാളോടൊപ്പം വന്നു. യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കിയ ശീശക്ക് ഒടുവിൽ യരുശലേമിൽ എത്തി.”—2 ദിനവൃത്താന്തം 12:2-4.
ശീശക്ക് ഇസ്രായേലിനെ ആക്രമിച്ചതിനു മറ്റു പുരാവസ്തുശാസ്ത്ര തെളിവുമുണ്ട്. ബൈബിളിൽ പറയുന്ന മെഗിദ്ദോ നഗരത്തിൽ കണ്ടെത്തിയ ഒരു ശിലാശകലത്തിലും “ഷെഷോങ്ക്” എന്ന പേരു കാണാം.
ബൈബിളെഴുത്തുകാരുടെ സത്യസന്ധതയ്ക്കുള്ള ഉദാഹരണമാണു ശീശക്ക് യഹൂദയെ ആക്രമിച്ചതിനെക്കുറിച്ചുള്ള ബൈബിളിന്റെ കൃത്യമായ രേഖ. ദേശത്തിന്റെ വിജയവും തോൽവിയും അവർ സത്യസന്ധമായി രേഖപ്പെടുത്തിവെച്ചിരിക്കുന്നു. മറ്റു പുരാതന എഴുത്തുകാർ പൊതുവേ ഇതുപോലെ സത്യസന്ധമായി എഴുതാറില്ലായിരുന്നു.
a എബ്രായ ഉച്ചാരണം അനുസരിച്ചാണു ബൈബിളിൽ “ശീശക്ക്” എന്ന് ഉപയോഗിച്ചിരിക്കുന്നത്.