വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 51

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി

യഹോവയ്‌ക്കു വിലപ്പെട്ടതാണ്‌ നിങ്ങളുടെ കണ്ണുനീർ

യഹോവയ്‌ക്കു വിലപ്പെട്ടതാണ്‌ നിങ്ങളുടെ കണ്ണുനീർ

“എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ. അതെല്ലാം അങ്ങയുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.”—സങ്കീ. 56:8.

ഉദ്ദേശ്യം

യഹോവ എങ്ങനെയാണു നമ്മുടെ വേദനകൾ പൂർണമായി മനസ്സിലാക്കുന്നതെന്നും നമുക്ക്‌ ആശ്വാസം തരുന്നതെന്നും പഠിക്കാം.

1-2. നമ്മൾ കണ്ണീർ പൊഴിക്കുന്ന ഏതെല്ലാം സന്ദർഭങ്ങൾ ഉണ്ടായേക്കാം?

 കണ്ണു നിറഞ്ഞൊഴുകുന്ന സന്ദർഭങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌. ഒത്തിരി സന്തോഷം തോന്നുന്ന നിമിഷങ്ങളിൽ നമ്മൾ ആനന്ദക്കണ്ണീർ പൊഴിക്കാറുണ്ട്‌. പ്രത്യേകിച്ചും പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ. ഉദാഹരണത്തിന്‌, നിങ്ങളുടെ കുഞ്ഞോമനയെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞില്ലേ? അല്ലെങ്കിൽ മധുരമുള്ള ഓർമകളിലൂടെ കടന്നുപോയപ്പോഴോ വർഷങ്ങൾക്കുശേഷം നിങ്ങളുടെ ഉറ്റ സുഹൃത്തിനെ കണ്ടപ്പോഴോ ഒക്കെ നിങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ടാകും. എന്നാൽ മിക്കപ്പോഴും നമ്മൾ കണ്ണുനീർ പൊഴിക്കുന്നതു ഹൃദയത്തിലെ വേദനകൊണ്ടാണ്‌.

2 ഉദാഹരണത്തിനു നമ്മൾ വിശ്വസിച്ച ഒരു വ്യക്തി, നമ്മളെ വല്ലാതെ വേദനിപ്പിച്ചപ്പോൾ നമ്മൾ കരഞ്ഞിട്ടുണ്ടാകും. ഇനി നമ്മളെ തളർത്തിക്കളയുന്ന ഒരു രോഗമോ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ മരണമോ കാരണമുണ്ടാകുന്ന വേദന, നമ്മളെ കണ്ണുനീരിൽ ആഴ്‌ത്തിയിട്ടുണ്ടാകും. അപ്പോൾ, പ്രവാചകനായ യിരെമ്യക്കു തോന്നിയതുപോലെയായിരിക്കും നമുക്കും തോന്നുന്നത്‌. ബാബിലോൺകാർ യരുശലേം നശിപ്പിച്ചപ്പോൾ യിരെമ്യ ഇങ്ങനെ വിലപിച്ചു: “എന്റെ കണ്ണീർ അരുവിപോലെ ഒഴുകുന്നു. എന്റെ കണ്ണീർ നിലയ്‌ക്കാതെ ഒഴുകുന്നു.” —വിലാ. 3:48, 50.

3. തന്റെ ദാസന്മാർ വേദനിക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നത്‌? (യശയ്യ 63:9)

3 തളർത്തിക്കളയുന്ന പലപല സാഹചര്യങ്ങൾ കാരണം നിങ്ങൾ എത്ര തവണ കണ്ണീർ പൊഴിച്ചിട്ടുണ്ടെന്ന്‌ യഹോവയ്‌ക്കു വ്യക്തമായി അറിയാം. തന്റെ ദാസന്മാർ കടന്നുപോകുന്ന വേദനിപ്പിക്കുന്ന സാഹചര്യങ്ങൾ യഹോവ അറിയുന്നുണ്ടെന്നും അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ യഹോവ അതു കേൾക്കുന്നുണ്ടെന്നും ബൈബിൾ നമുക്ക്‌ ഉറപ്പുതരുന്നു. (സങ്കീ. 34:15) എന്നാൽ യഹോവ അതു കാണുകയും കേൾക്കുകയും മാത്രമല്ല ചെയ്യുന്നത്‌. കുഞ്ഞുങ്ങൾ കരയുമ്പോൾ സഹായിക്കാനായി ഓടിയെത്തുന്ന സ്‌നേഹമുള്ള മാതാപിതാക്കളെപ്പോലെ യഹോവ നമ്മളെ സഹായിക്കാനായി പെട്ടെന്ന്‌ ഓടിയെത്തും.യശയ്യ 63:9 വായിക്കുക.

4. ഏതെല്ലാം ബൈബിൾമാതൃകകളെക്കുറിച്ച്‌ നമ്മൾ ചിന്തിക്കും, അതിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ നമ്മൾ എന്തു പഠിക്കും?

4 തന്റെ ദാസന്മാർ കണ്ണീർ പൊഴിച്ചപ്പോൾ യഹോവ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച്‌ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്‌. ഹന്നയുടെയും ദാവീദിന്റെയും ഹിസ്‌കിയ രാജാവിന്റെയും ഉദാഹരണങ്ങളിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാം. അവർ കരയാനുണ്ടായ സാഹചര്യം എന്തായിരുന്നു? സഹായത്തിനായുള്ള അവരുടെ നിലവിളിയോട്‌ യഹോവ എങ്ങനെയാണു പ്രതികരിച്ചത്‌? കഠിനമായ ദുഃഖം തോന്നുമ്പോഴോ മറ്റുള്ളവർ വഞ്ചിക്കുമ്പോഴോ പ്രതീക്ഷയ്‌ക്ക്‌ ഒരു വകയുമില്ലെന്നു തോന്നുമ്പോഴോ ഒക്കെ കരയുമ്പോൾ ഇവരുടെ ഉദാഹരണം നമ്മളെ എങ്ങനെയാണ്‌ ആശ്വസിപ്പിക്കുന്നത്‌?

കഠിനമായ ദുഃഖത്താലുള്ള കണ്ണുനീർ

5. തന്റെ സാഹചര്യത്തെക്കുറിച്ച്‌ ഹന്നയ്‌ക്ക്‌ എന്തു തോന്നി?

5 ദുഃഖം കാരണം കരഞ്ഞുപോകുന്ന പല സാഹചര്യങ്ങളും ഹന്നയ്‌ക്ക്‌ നേരിടേണ്ടിവന്നു. ബഹുഭാര്യത്വം കാരണമുള്ള പ്രശ്‌നങ്ങൾ ഹന്നയ്‌ക്കുണ്ടായിരുന്നു. ഹന്നയുടെ ഭർത്താവിന്റെ മറ്റൊരു ഭാര്യയായ പെനിന്നയ്‌ക്കു ഹന്നയോടു വെറുപ്പായിരുന്നു. അതു കൂടാതെ ഹന്നയ്‌ക്കു കുട്ടികളുമില്ലായിരുന്നു. എന്നാൽ പെനിന്നയ്‌ക്കു കുട്ടികൾ ഉണ്ടായിരുന്നുതാനും. (1 ശമു. 1:1, 2) കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ പെനിന്ന ഹന്നയെ എപ്പോഴും കുത്തിനോവിക്കുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾക്ക്‌ എന്തു തോന്നിയേനേ? ആ സാഹചര്യത്തിൽ “ഹന്ന കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും” ‘കടുത്ത മനോദുഃഖത്തിലായിപ്പോകുകയും‘ ചെയ്‌തു.—1 ശമു. 1:6, 7, 10.

6. ആശ്വാസം കിട്ടാൻ ഹന്ന എന്താണു ചെയ്‌തത്‌?

6 ആശ്വാസത്തിനായി ഹന്ന എന്താണു ചെയ്‌തത്‌? ഹന്ന ചെയ്‌ത ഒരു കാര്യം, സത്യാരാധനയുടെ കേന്ദ്രമായ വിശുദ്ധകൂടാരത്തിൽ പോയി എന്നതാണ്‌. സാധ്യതയനുസരിച്ച്‌ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിന്‌ അടുത്തുവെച്ച്‌ “യഹോവയോടു പ്രാർഥിക്കാൻ തുടങ്ങിയ ഹന്ന നിയന്ത്രണംവിട്ട്‌ കരഞ്ഞു.” ഹന്ന യഹോവയോട്‌ ഇങ്ങനെ അപേക്ഷിച്ചു: ‘അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട്‌ എന്നെ ഓർക്കേണമേ.’ (1 ശമു. 1:10ബി, 11) ഹന്ന തന്റെ ചിന്തകളും വികാരങ്ങളും എല്ലാം പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ പകർന്നു. തന്റെ പ്രിയമകളുടെ കണ്ണീർ യഹോവയെ എത്ര വേദനിപ്പിച്ചിട്ടുണ്ടാകും!

7. യഹോവയുടെ മുമ്പിൽ ഹൃദയം പകർന്നപ്പോൾ ഹന്നയ്‌ക്ക്‌ എങ്ങനെയാണ്‌ ആശ്വാസം കിട്ടിയത്‌?

7 പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ ഹൃദയം പകരുകയും മഹാപുരോഹിതനായ ഏലിയിൽനിന്ന്‌ യഹോവ പ്രാർഥന കേൾക്കുമെന്ന ഉറപ്പ്‌ കിട്ടുകയും ചെയ്‌തപ്പോൾ ഹന്നയ്‌ക്ക്‌ എന്തു തോന്നി? വിവരണം ഇങ്ങനെ പറയുന്നു: “ഹന്ന അവിടെനിന്ന്‌ പോയി ഭക്ഷണം കഴിച്ചു. പിന്നെ ഹന്നയുടെ മുഖം വാടിയതുമില്ല.” (1 ശമു. 1:17, 18) അങ്ങേയറ്റം ബുദ്ധിമുട്ടുനിറഞ്ഞ ആ സാഹചര്യം മാറിയില്ലെങ്കിലും ഹന്നയ്‌ക്കു വളരെയധികം ആശ്വാസം തോന്നി. തന്റെ വൈകാരികവേദനയുടെ ഭാരം മുഴുവൻ ഹന്ന യഹോവയിൽ ഇട്ടു. യഹോവ ഹന്നയുടെ വേദന കാണുകയും കരച്ചിൽ കേൾക്കുകയും ഹന്നയെ അനുഗ്രഹിക്കുകയും ചെയ്‌തു. അങ്ങനെ ഹന്നയ്‌ക്കു കുട്ടികളുണ്ടായി.—1 ശമു. 1:19, 20; 2:21.

8-9. എബ്രായർ 10:24, 25 പറയുന്നതനുസരിച്ച്‌ മീറ്റിങ്ങുകൾക്കു പോകാൻ നമ്മളെക്കൊണ്ട്‌ ആകുന്നതെല്ലാം ചെയ്യേണ്ടത്‌ എന്തുകൊണ്ടാണ്‌? (ചിത്രവും കാണുക.)

8 നമുക്കുള്ള പാഠങ്ങൾ. അങ്ങേയറ്റത്തെ ദുഃഖം കാരണം നീറിക്കഴിയുന്ന ഒരു സാഹചര്യത്തിലാണോ നിങ്ങൾ? ഒരുപക്ഷേ നിങ്ങളുടെ ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ നിങ്ങൾക്കു മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അങ്ങനെയൊരു സാഹചര്യത്തിൽ ഒറ്റയ്‌ക്കായിരിക്കാൻ തോന്നുന്നതു സ്വാഭാവികമാണ്‌. എന്നാൽ ഓർക്കുക, വിശുദ്ധകൂടാരത്തിൽ പോയപ്പോൾ ഹന്നയ്‌ക്ക്‌ ആശ്വാസവും പ്രോത്സാഹനവും കിട്ടി. അതുപോലെ സങ്കടവും ക്ഷീണവും ഒക്കെയുണ്ടെങ്കിലും ക്രിസ്‌തീയയോഗങ്ങൾക്കു പോകുകയാണെങ്കിൽ നിങ്ങൾക്ക്‌ ആശ്വാസം കിട്ടും. (എബ്രായർ 10:24, 25 വായിക്കുക.) അവിടെയായിരിക്കുമ്പോൾ ബൈബിളിൽനിന്നുള്ള ആശ്വസിപ്പിക്കുന്ന വിവരങ്ങൾ കേൾക്കാൻ കഴിയും. അതിലൂടെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചിന്തിക്കുന്നതു നിറുത്താനും നല്ല ചിന്തകൾ മനസ്സിലേക്കു കൊണ്ടുവരാനും യഹോവ നമ്മളെ സഹായിക്കും. നമ്മുടെ സാഹചര്യം പെട്ടെന്നു മാറിയില്ലെങ്കിലും വികാരങ്ങളെ നിയന്ത്രിക്കാൻ അപ്പോൾ നമുക്കു കഴിയും.

9 മീറ്റിങ്ങുകളിലായിരിക്കുമ്പോൾ നമ്മളെക്കുറിച്ച്‌ ചിന്തയുള്ള സഹോദരങ്ങളുടെ സഹവാസം നമുക്ക്‌ ആസ്വദിക്കാൻ കഴിയുന്നു. അവരുടെ സ്‌നേഹവും കരുതലും എല്ലാം നമുക്കു വലിയൊരു ആശ്വാസമാണ്‌. (1 തെസ്സ. 5:11, 14) ഭാര്യയെ മരണത്തിൽ നഷ്ടപ്പെട്ട പ്രത്യേക മുൻനിരസേവകനായ ഒരു സഹോദരന്റെ അനുഭവം നോക്കാം. സഹോദരൻ പറയുന്നു: “ഭാര്യ പോയതിന്റെ വേദന എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്‌. ചില സമയത്ത്‌ ഞാൻ എവിടെയെങ്കിലും പോയി ഇരുന്ന്‌ വല്ലാതെ കരയും. പക്ഷേ മീറ്റിങ്ങുകൾക്കു പോകുന്നത്‌ എനിക്കൊരു ബലമാണ്‌. സഹോദരീസഹോദരന്മാരുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകൾ എന്നെ ശരിക്കും ആശ്വസിപ്പിക്കുന്നു. മീറ്റിങ്ങിനു പോകുന്നതിനു മുമ്പ്‌ എനിക്ക്‌ എത്ര വിഷമവും ഉത്‌കണ്‌ഠയും ഉണ്ടെങ്കിലും അവിടെ ചെന്നുകഴിയുമ്പോൾ ഞാൻ അതെല്ലാം മറക്കും.” മീറ്റിങ്ങുകളിലായിരിക്കുമ്പോൾ സഹോദരീസഹോദരന്മാരെ ഉപയോഗിച്ചുകൊണ്ട്‌ യഹോവയ്‌ക്കു നമ്മളെ സഹായിക്കാനാകും.

സഹാരാധകരിൽനിന്ന്‌ നമുക്ക്‌ ആശ്വാസം സ്വീകരിക്കാം (8-9 ഖണ്ഡികകൾ കാണുക)


10. കടുത്ത ദുഃഖം അനുഭവിക്കുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ ഹന്നയുടെ മാതൃക അനുകരിക്കാം?

10 പ്രാർഥനയിൽ യഹോവയോടു തന്റെ ഹൃദയം പകർന്നുകൊണ്ടും ഹന്ന ആശ്വാസം നേടി. യഹോവ ശ്രദ്ധിക്കുമെന്ന ഉറപ്പോടെ നിങ്ങൾക്കും ‘എല്ലാ ഉത്‌കണ്‌ഠകളും ദൈവത്തിന്റെ മേൽ ഇടാം.’ (1 പത്രോ. 5:7) കവർച്ചക്കാരാൽ കൊല്ലപ്പെട്ട ഒരു സഹോദരന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “എന്റെ ഹൃദയം പൊട്ടിച്ചിതറിയതുപോലെ എനിക്കു തോന്നി. അത്‌ ഇനി പഴയ അവസ്ഥയിലാകില്ലെന്നു ഞാൻ ഓർത്തു. എന്നാൽ എന്റെ സ്‌നേഹവാനായ സ്വർഗീയപിതാവിനോടു പ്രാർഥിച്ചപ്പോൾ എനിക്ക്‌ ആശ്വാസവും സാന്ത്വനവും കിട്ടി. ചില സമയത്ത്‌ ഞാൻ പ്രാർഥിക്കുമ്പോൾ എനിക്കു വാക്കുകൾപ്പോലും കിട്ടില്ല. പക്ഷേ, യഹോവ എന്നെ മനസ്സിലാക്കി. കടുത്ത വിഷമം തോന്നുന്ന സമയങ്ങളിൽ സമാധാനത്തിനായി ഞാൻ യഹോവയോടു പ്രാർഥിക്കും. അപ്പോൾ എന്റെ ഹൃദയത്തിനും മനസ്സിനും ഒരു ശാന്തത കിട്ടും. ആ ദിവസം ചെയ്യേണ്ടതൊക്കെ ചെയ്യാൻ എനിക്കു കഴിയും.” ഹൃദയത്തിലെ വേദനകളെല്ലാം നിങ്ങൾ യഹോവയുടെ മുമ്പാകെ പകരുമ്പോൾ അത്‌ യഹോവയ്‌ക്കും അനുഭവപ്പെടും. നിങ്ങളുടെ വിഷമവും സങ്കടവും എല്ലാം യഹോവ മനസ്സിലാക്കും. വിഷമത്തിനുള്ള കാരണം മാറിയില്ലെങ്കിലും നിങ്ങളുടെ തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാനും സമാധാനം തരാനും യഹോവയ്‌ക്കു കഴിയും. (സങ്കീ. 94:19; ഫിലി. 4:6, 7) നിങ്ങൾ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുമ്പോൾ യഹോവ പ്രതിഫലം തരും.—എബ്രാ. 11:6.

വഞ്ചന നേരിടുമ്പോഴുള്ള കണ്ണുനീർ

11. തന്നെ ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ ദാവീദിന്‌ എന്താണു തോന്നിയത്‌?

11 തന്നെ കണ്ണീരിലാഴ്‌ത്തിയ, ബുദ്ധിമുട്ടിക്കുന്ന പല സാഹചര്യങ്ങളും ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായി. ദാവീദിനു പലരിൽനിന്നും ശത്രുത നേരിടേണ്ടിവന്നു. സ്വന്തം കൂട്ടുകാരും കുടുംബത്തിലുള്ളവർപ്പോലും ദാവീദിനെ ചതിച്ചു. (1 ശമു. 19:10, 11; 2 ശമു. 15:10-14, 30) അതെക്കുറിച്ച്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “നെടുവീർപ്പിട്ട്‌ ഞാൻ ആകെ തളർന്നിരിക്കുന്നു. രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു; കരഞ്ഞുകരഞ്ഞ്‌ കിടക്കയിൽനിന്ന്‌ കണ്ണീർ കവിഞ്ഞൊഴുകുന്നു.” എന്തുകൊണ്ടാണു ദാവീദിന്‌ അങ്ങനെ തോന്നിയത്‌? തന്നെ ‘ദ്രോഹിക്കുന്നവർ നിമിത്തമാണ്‌’ ദാവീദ്‌ അങ്ങനെ പറഞ്ഞത്‌. (സങ്കീ. 6:6, 7) മറ്റുള്ളവരുടെ ക്രൂരമായ പ്രവൃത്തികൾ കാരണം കണ്ണുനീർ നിലയ്‌ക്കാത്ത അവസ്ഥയായിരുന്നു ദാവീദിന്‌.

12. സങ്കീർത്തനം 56:8-ൽ പറയുന്നതുപോലെ ദാവീദിന്‌ എന്ത്‌ ഉറപ്പുണ്ടായിരുന്നു?

12 ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ദാവീദിനു നേരിടേണ്ടിവന്നെങ്കിലും യഹോവ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നു ദാവീദിന്‌ ഉറപ്പായിരുന്നു. കാരണം അദ്ദേഹം പറഞ്ഞു: “എന്റെ കരച്ചിൽ യഹോവ കേൾക്കുമല്ലോ.” (സങ്കീ. 6:8) മറ്റൊരു സാഹചര്യത്തിൽ ഹൃദയസ്‌പർശിയായ ചില വാക്കുകൾ ദാവീദ്‌ പറഞ്ഞു. നമുക്ക്‌ അത്‌ സങ്കീർത്തനം 56:8-ൽ (വായിക്കുക) കാണാം. യഹോവയുടെ ആർദ്രസ്‌നേഹത്തിന്റെയും കരുതലിന്റെയും എത്ര നല്ലൊരു ചിത്രമാണ്‌ ആ വാക്കുകൾ വരച്ചിടുന്നത്‌! തന്റെ കണ്ണീരെല്ലാം യഹോവ ഒരു കുടത്തിൽ ശേഖരിക്കുന്നതുപോലെയോ ഒരു പുസ്‌തകത്തിൽ രേഖപ്പെടുത്തുന്നതുപോലെയോ ആണ്‌ ദാവീദിനു തോന്നിയത്‌. തന്റെ വേദനകൾ യഹോവ കാണുന്നുണ്ടെന്നും ഓർത്തിരിക്കുന്നുണ്ടെന്നും ദാവീദിന്‌ ഉറപ്പായിരുന്നു. താൻ കടന്നുപോയ സാഹചര്യം മാത്രമല്ല, അത്‌ തന്നെ എത്രത്തോളം വേദനിപ്പിച്ചെന്നും യഹോവയ്‌ക്ക്‌ അറിയാമെന്നു ദാവീദിനു ബോധ്യമുണ്ടായിരുന്നു.

13. മറ്റുള്ളവർ നമ്മളെ നിരാശപ്പെടുത്തിയാലും ഏതു കാര്യം നമുക്ക്‌ ആശ്വാസം തരും? (ചിത്രവും കാണുക.)

13 നമുക്കുള്ള പാഠങ്ങൾ. നിങ്ങൾക്ക്‌ അത്ര വിശ്വാസമുള്ള ആരെങ്കിലും വേദനിപ്പിച്ചതുകൊണ്ടോ ചതിച്ചതുകൊണ്ടോ നിങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണോ? ഉദാഹരണത്തിന്‌, നിങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തി നിങ്ങളെ വിട്ടുപോകുകയോ അല്ലെങ്കിൽ നിങ്ങളുടെ വിവാഹയിണ ഉപേക്ഷിച്ചുപോകുകയോ ചെയ്‌തതിന്റെ വേദനയിലായിരിക്കാം നിങ്ങൾ. ഇനി നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ ഉപേക്ഷിച്ചുപോയിരിക്കാം. ഭാര്യ വ്യഭിചാരം ചെയ്‌ത്‌, തന്നെ ഉപേക്ഷിച്ച്‌ പോയതിനെക്കുറിച്ച്‌ ഒരു സഹോദരൻ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഞാൻ ആകെ ഞെട്ടിത്തരിച്ചുപോയി. എനിക്ക്‌ അതൊന്നും വിശ്വസിക്കാനേ കഴിഞ്ഞില്ല. എന്നെ ഒന്നിനും കൊള്ളില്ലെന്ന്‌ എനിക്കു തോന്നി. ആകെ ദേഷ്യവും വിഷമവും ആയിരുന്നു.” ആരെങ്കിലും വഞ്ചിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്‌തതിന്റെ വേദനയിലാണു നിങ്ങളെങ്കിൽ, യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന്‌ ഉറപ്പുണ്ടായിരിക്കുക. അതു നിങ്ങളെ ആശ്വസിപ്പിക്കും. സഹോദരൻ ഇങ്ങനെയും പറഞ്ഞു: “മനുഷ്യർ എപ്പോഴും നമ്മളോടു വിശ്വസ്‌തരായിരിക്കണമെന്നില്ല. എന്നാൽ നമ്മുടെ പാറയായ യഹോവയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്തു സംഭവിച്ചാലും നമ്മളെ സഹായിക്കാനായി യഹോവയുണ്ടാകും. തന്റെ വിശ്വസ്‌തരെ യഹോവ ഒരിക്കലും ഉപേക്ഷിക്കില്ല.” (സങ്കീ. 37:28) ഓർക്കുക, യഹോവയുടെ സ്‌നേഹത്തിന്റെ ഒപ്പമെത്താൻ ഒരു മനുഷ്യന്റെ സ്‌നേഹത്തിനും കഴിയില്ല. ആരെങ്കിലും നിങ്ങളെ വഞ്ചിച്ചാലും അതൊന്നും യഹോവയ്‌ക്കു നിങ്ങളോടുള്ള സ്‌നേഹത്തിന്റെ ആഴം കുറയ്‌ക്കുന്നില്ല. യഹോവയുടെ കണ്ണിൽ നിങ്ങൾ അപ്പോഴും വിലപ്പെട്ടവനാണ്‌. (റോമ. 8:38, 39) ഓർത്തിരിക്കേണ്ട പാഠം ഇതാണ്‌: മറ്റുള്ളവർ നിങ്ങളോട്‌ എങ്ങനെ പെരുമാറിയാലും നിങ്ങളുടെ സ്വർഗീയപിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്‌.

യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ടെന്നു സങ്കീർത്തനങ്ങൾ ഉറപ്പുതരുന്നു (13-ാം ഖണ്ഡിക കാണുക)


14. സങ്കീർത്തനം 34:18 എന്ത്‌ ഉറപ്പാണു നമുക്കു തരുന്നത്‌?

14 ആരെങ്കിലും നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ സങ്കീർത്തനം 34:18-ലെ (വായിക്കുക) ദാവീദിന്റെ വാക്കുകളിൽനിന്ന്‌ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താം. “മനസ്സു തകർന്നവർ” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതു “മുന്നിൽ പ്രതീക്ഷയുടെ നേരിയ വെട്ടംപോലും കാണാനാകാത്തവരെയായിരിക്കാം” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. ഇങ്ങനെ തോന്നുന്നവരെ യഹോവ എങ്ങനെയാണു സഹായിക്കുന്നത്‌? യഹോവ നമ്മുടെ “അരികിലുണ്ട്‌.” കുഞ്ഞ്‌ കരയുമ്പോഴേക്കും ആശ്വസിപ്പിക്കാനായി ഓടിയെത്തുന്ന സ്‌നേഹമുള്ള മാതാപിതാക്കളെപ്പോലെയാണ്‌ യഹോവ. ആരെങ്കിലും നമ്മളെ വഞ്ചിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ആ വേദനകളെല്ലാം യഹോവ മനസ്സിലാക്കുന്നുണ്ടെന്നും സഹായത്തിനായി ഓടിയെത്തുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. തകർന്നിരിക്കുന്ന ഹൃദയത്തെയും വേദനിക്കുന്ന മനസ്സിനെയും ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും യഹോവ എപ്പോഴും ഒരുങ്ങിയിരിക്കുകയാണ്‌. ഭാവിയെക്കുറിച്ച്‌ നല്ലൊരു പ്രത്യാശ തന്നുകൊണ്ട്‌ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ സഹിച്ചുനിൽക്കാനും യഹോവ നമ്മളെ സഹായിക്കുന്നു.—യശ. 65:17.

പ്രതീക്ഷ നിലയ്‌ക്കുമ്പോഴുള്ള കണ്ണുനീർ

15. കണ്ണുനീരിന്‌ ഇടയാക്കിയ എന്തു സാഹചര്യമാണു ഹിസ്‌കിയ നേരിട്ടത്‌?

15 യഹൂദ രാജാവായ ഹിസ്‌കിയയ്‌ക്കു 39 വയസ്സുള്ളപ്പോൾ ഗുരുതരമായ ഒരു രോഗം പിടിപെട്ടു. രോഗം കാരണം ഹിസ്‌കിയ മരിക്കുമെന്നുള്ള യഹോവയുടെ സന്ദേശം പ്രവാചകനായ യശയ്യ ഹിസ്‌കിയയെ അറിയിച്ചു. (2 രാജാ. 20:1) പ്രതീക്ഷയ്‌ക്ക്‌ ഒരു വകയുമില്ലെന്നു തോന്നിയ സാഹചര്യം. ആ വാർത്ത കേട്ടപ്പോൾ തകർന്നുപോയ ഹിസ്‌കിയ പൊട്ടിക്കരഞ്ഞു. സഹായത്തിനായി യഹോവയോട്‌ അപേക്ഷിച്ചു.—2 രാജാ. 20:2, 3.

16. കണ്ണുനീരോടെയുള്ള ഹിസ്‌കിയയുടെ യാചന കേട്ടപ്പോൾ യഹോവ എങ്ങനെ പ്രതികരിച്ചു?

16 നിറകണ്ണുകളോടെയുള്ള ഹിസ്‌കിയയുടെ യാചന യഹോവയുടെ ഹൃദയത്തെ തൊട്ടു. യഹോവ ഹിസ്‌കിയയോടു പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു, നിന്റെ കണ്ണീർ കാണുകയും ചെയ്‌തിരിക്കുന്നു. ഇതാ ഞാൻ നിന്നെ സുഖപ്പെടുത്തുന്നു.” ഹിസ്‌കിയയുടെ ആയുസ്സു കൂട്ടുമെന്നും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന്‌ യരുശലേമിനെ വിടുവിക്കുമെന്നും യശയ്യയിലൂടെ യഹോവ ഹിസ്‌കിയയോടു പറഞ്ഞു.—2 രാജാ. 20:4-6.

17. ഗുരുതരമായ രോഗം നേരിടുമ്പോൾ യഹോവ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്‌? (സങ്കീർത്തനം 41:3) (ചിത്രവും കാണുക.)

17 നമുക്കുള്ള പാഠങ്ങൾ. പ്രതീക്ഷയ്‌ക്ക്‌ ഒരു വകയുമില്ലെന്നു തോന്നുന്ന തരത്തിലുള്ള ആരോഗ്യപ്രശ്‌നം നിങ്ങൾ നേരിടുകയാണോ? യഹോവയോടു പ്രാർഥിക്കുക, കണ്ണുനീരോടെ ആണെങ്കിൽപ്പോലും. “മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും” ആയ യഹോവ, ‘നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുമെന്ന്‌’ ബൈബിൾ ഉറപ്പുതരുന്നു. (2 കൊരി. 1:3, 4) നമ്മൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും യഹോവ ഇന്നു മാറ്റുമെന്നു പ്രതീക്ഷിക്കാനാകില്ലെങ്കിലും പിടിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കും. (സങ്കീർത്തനം 41:3 വായിക്കുക.) പരിശുദ്ധാത്മാവിലൂടെ നമുക്കു വേണ്ട ശക്തിയും ജ്ഞാനവും മനസ്സമാധാനവും യഹോവ തരും. (സുഭാ. 18:14; ഫിലി. 4:13) എല്ലാ തരം രോഗങ്ങളും പൂർണമായി ഇല്ലാതാക്കുമെന്നുള്ള പ്രത്യാശ തന്നുകൊണ്ടും യഹോവ നമ്മളെ സഹായിക്കുന്നു.—യശ. 33:24.

നമുക്കു ശക്തിയും ജ്ഞാനവും മനസ്സമാധാനവും തന്നുകൊണ്ട്‌ യഹോവ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം തരും (17-ാം ഖണ്ഡിക കാണുക)


18. അങ്ങേയറ്റം തകർന്നിരിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങളെ ആശ്വസിപ്പിക്കുന്ന തിരുവെഴുത്ത്‌ ഏതാണ്‌? (“ കണ്ണുനീർ ഒപ്പുന്ന ആശ്വാസവചനങ്ങൾ” എന്ന ചതുരവും കാണുക.)

18 യഹോവയുടെ വാക്കുകൾ ഹിസ്‌കിയയെ ആശ്വസിപ്പിച്ചു. അതുപോലെ നമുക്കും ദൈവവചനത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താം. തകർന്നിരിക്കുന്ന സമയത്ത്‌ നമ്മളെ ആശ്വസിപ്പിക്കുന്ന വാക്കുകൾ യഹോവ തന്റെ വചനത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. (റോമ. 15:4) പശ്ചിമ ആഫ്രിക്കയിലുള്ള ഒരു സഹോദരി തനിക്കു ക്യാൻസർ ആണെന്ന്‌ അറിഞ്ഞപ്പോൾ ഒരുപാടു കരഞ്ഞു. സഹോദരി പറയുന്നു: “യശയ്യ 26:3 ആണ്‌ എന്നെ ആശ്വസിപ്പിക്കുന്ന ഒരു തിരുവെഴുത്ത്‌. സാഹചര്യം എപ്പോഴും നമ്മുടെ കൈപ്പിടിയിൽ അല്ലെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മനസ്സമാധാനം തരാനും സഹിച്ചുനിൽക്കാനും യഹോവ സഹായിക്കുമെന്ന്‌ ആ വാക്യം ഉറപ്പുതരുന്നു.” പ്രതീക്ഷയ്‌ക്ക്‌ ഒരു വകയും ഇല്ലാത്ത, അങ്ങേയറ്റം തകർന്നിരിക്കുന്ന സാഹചര്യത്തിൽ നിങ്ങളെ ആശ്വസിപ്പിക്കുന്ന ഏതെങ്കിലും വാക്യമുണ്ടോ?

19. നമ്മളെ എന്താണു കാത്തിരിക്കുന്നത്‌?

19 നമ്മൾ ഇപ്പോൾ അവസാനകാലത്തിന്റെ അവസാനത്തിൽ ജീവിക്കുന്നതുകൊണ്ട്‌ കണ്ണീരിന്‌ ഇടയാക്കുന്ന കാര്യങ്ങൾ കൂടിക്കൂടി വരുകയേ ഉള്ളൂ. എന്നാൽ ഹന്നയുടെയും ദാവീദിന്റെയും ഹിസ്‌കിയ രാജാവിന്റെയും കാര്യത്തിൽ കണ്ടതുപോലെ നമ്മുടെ കണ്ണുനീർ യഹോവ കാണുകയും അത്‌ യഹോവയെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു. യഹോവയ്‌ക്കു നമ്മുടെ കണ്ണുനീർ വിലപ്പെട്ടതാണ്‌. അതുകൊണ്ട്‌ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ ഹൃദയം പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ പകരണം. സഭയിലുള്ള സഹോദരങ്ങളിൽനിന്ന്‌ നമ്മളെ സ്വയം ഒറ്റപ്പെടുത്താതിരിക്കാം. അതുപോലെ ബൈബിളിലെ സാന്ത്വനിപ്പിക്കുന്ന വാക്കുകളിൽനിന്ന്‌ ആശ്വാസം കണ്ടെത്തുന്നതിൽ തുടരാം. വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്നെങ്കിൽ യഹോവ നമുക്കു പ്രതിഫലം തരുമെന്ന്‌ ഉറപ്പാണ്‌. അതിൽ ഒരു അനുഗ്രഹമാണു വേദന കാരണമുണ്ടായ കണ്ണീരെല്ലാം തുടച്ചുകളയും എന്ന യഹോവയുടെ വാഗ്‌ദാനം. (വെളി. 21:4) പിന്നെ നമ്മുടെ കണ്ണുകളിൽനിന്ന്‌ ആനന്ദകണ്ണീർ മാത്രമേ പൊഴിയൂ!

ഗീതം 4 “യഹോവ എന്റെ ഇടയൻ”