ശക്തമായ സാക്ഷ്യം നൽകുന്ന ഇളംപ്രായക്കാർ
ശക്തമായ സാക്ഷ്യം നൽകുന്ന ഇളംപ്രായക്കാർ
യഹോവയുടെ സാക്ഷികളിൽപ്പെട്ട പല കുട്ടികളും സ്കൂളിലും ക്രിസ്തീയ ശുശ്രൂഷയിലും തങ്ങളുടെ വിശ്വാസം സംബന്ധിച്ച് ധൈര്യപൂർവം സംസാരിക്കുന്നു, അതുവഴി നല്ല ഫലം കൈവരിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക. *
ക്രിസ്റ്റീന പറയുന്നു: “ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും ഓരോ ഡയറി തന്നു. ഓരോ ദിവസവും ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അതിൽ എഴുതണമായിരുന്നു. അതെല്ലാം വായിച്ചശേഷം ടീച്ചർ തിരിച്ച് ഞങ്ങൾക്ക് എന്തെങ്കിലും എഴുതുമായിരുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ എനിക്കു ലഭിച്ചിരുന്ന പ്രസംഗനിയമനത്തെക്കുറിച്ച് അതിൽ എഴുതാൻ ഞാൻ തീരുമാനിച്ചു. ടീച്ചറിന് അത് വളരെ ഇഷ്ടപ്പെട്ടെന്ന് എനിക്കു തോന്നി. അതുകൊണ്ട് എന്റെ പ്രസംഗം കേൾക്കാനായി ഞാൻ ടീച്ചറെ രാജ്യഹാളിലേക്കു ക്ഷണിച്ചു. അവർ മാത്രമല്ല, ഒന്നാം ക്ലാസ്സിൽ എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറും കൂടെവന്നു. എന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടെന്ന് ക്ലാസ്സിലെ കുട്ടികളോട് ടീച്ചർ പറഞ്ഞു. എനിക്കു വളരെ സന്തോഷമായി. പിന്നീട് ഏതാണ്ട് ഒരു വർഷത്തിനു ശേഷം, യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽ ഈ അനുഭവം പറയാൻ എനിക്ക് അവസരം ലഭിച്ചു. ആ സമ്മേളനത്തിനും ടീച്ചർ വന്നു. പിന്നീട് എന്റെ ഒരു പയനിയർ സുഹൃത്തും ഞാനും കൂടെ അവരെ സന്ദർശിച്ച് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം സമ്മാനിച്ചു. നമ്മുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനു പോലും ആ ടീച്ചർ വരികയുണ്ടായി!”
മരിച്ചവരുടെ അവസ്ഥ എന്താണ്, ദൈവത്തോടുള്ള ബന്ധത്തിൽ യേശുവിന്റെ സ്ഥാനം എന്താണ് എന്നിങ്ങനെയുള്ള ദൈവവചനത്തിലെ സത്യങ്ങളെക്കുറിച്ച് സഹപാഠികളോടു ധൈര്യപൂർവം സംസാരിക്കാൻ ആറാം വയസ്സിൽ സിഡ്നി പ്രാപ്തി നേടിക്കഴിഞ്ഞിരുന്നു. “അവൾ തീക്ഷ്ണതയുള്ള, ധൈര്യശാലിയായ ഒരു കൊച്ചു ശുശ്രൂഷകയാണ്,” സിഡ്നിയുടെ അമ്മ പറയുന്നു. സ്കൂളിലെ ആദ്യ വർഷം പൂർത്തിയാകാറായപ്പോൾ ദുഃഖത്തോടെ അവൾ പറഞ്ഞു: “ക്ലാസ്സിലെ കുട്ടികളെപ്പറ്റി എനിക്കു സങ്കടം തോന്നുന്നു. അവർ യഹോവയെക്കുറിച്ച് എങ്ങനെയാ പഠിക്കുക?” സിഡ്നിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. സ്കൂളിലെ അവസാനദിവസം അവൾ വിദ്യാർഥികൾക്കെല്ലാം ഗിഫ്റ്റ്പേപ്പർകൊണ്ട് പൊതിഞ്ഞ ഒരു സമ്മാനം നൽകി—എന്റെ ബൈബിൾ കഥാപുസ്തകം എന്ന പ്രസിദ്ധീകരണം. മൊത്തം 26 പ്രതികൾ അവൾ വിതരണം ചെയ്തു, വീട്ടിൽ ചെന്ന് മാതാപിതാക്കളോടൊപ്പം സമ്മാനം തുറന്നുനോക്കാൻ അവൾ വിദ്യാർഥികളോടു പറഞ്ഞു. സിഡ്നി അവളുടെ ക്ലാസ്സിനെ തന്റെ സാക്ഷീകരണപ്രദേശമായിട്ടാണു കാണുന്നത്. അവൾ സഹപാഠികളെ ഫോണിൽ വിളിച്ച് പുസ്തകം ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുകപോലും ചെയ്തു. എല്ലാ രാത്രിയും അമ്മയുമൊത്ത് അതു വായിക്കാറുണ്ടെന്ന് ഒരു പെൺകുട്ടി സിഡ്നിയോടു പറഞ്ഞു.
15 വയസ്സുള്ളപ്പോൾ എലെൻ തന്റെ ചരിത്ര അധ്യാപകന് ഉണരുക!യുടെ ഏതാനും പ്രതികൾ നൽകി. “അദ്ദേഹത്തിന്
അവ വളരെ ഇഷ്ടമായി, ഇപ്പോൾ രണ്ടു വർഷമായി അദ്ദേഹം ഉണരുക!യുടെ വായനക്കാരനാണ്,” എലെൻ പറയുന്നു. അവൾ തുടരുന്നു: “അടുത്തയിടെ ഞാൻ അദ്ദേഹത്തിന് എന്റെ ബൈബിൾ കഥാപുസ്തകം നൽകി. തന്റെ രണ്ടു പെൺമക്കൾക്കും അത് വളരെ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന് മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (മലയാളത്തിൽ ലഭ്യമല്ല) പുസ്തകം നൽകി. കുറച്ചു നാളുകൾക്കുശേഷം അദ്ദേഹം എനിക്കൊരു കാർഡ് തന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ‘ആ പുസ്തകങ്ങൾ തന്നതിന് വളരെ നന്ദി. ഞാനും മക്കളും അവയുടെ വായന ശരിക്കും ആസ്വദിക്കുന്നുണ്ട്. ഇത്ര ചെറുപ്രായത്തിലുള്ള ഒരു വ്യക്തി ഇത്തരത്തിൽ ഉറച്ച മനഃസ്ഥിതിയും അർപ്പണബോധവും പ്രകടമാക്കുന്നതു കാണുന്നത് എത്ര ഹൃദ്യമാണ്! ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വിശിഷ്ടമായ വരദാനമാണ് കുട്ടിയുടെ ഈ വിശ്വാസം. എനിക്കു കുട്ടിയെ പഠിപ്പിക്കാൻ കഴിയുന്നതിനെക്കാൾ എത്രയെത്ര കാര്യങ്ങളാണ് കുട്ടി എന്നെ പഠിപ്പിച്ചിരിക്കുന്നത്!’ ബൈബിൾ സത്യം ആളുകളുടെ പക്കൽ അവതരിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ അത് അവർ എത്രമാത്രം വിലമതിക്കുന്നു എന്നു കാണാൻ ഈ അനുഭവം എന്നെ സഹായിച്ചു.”തന്റെ ആദ്യത്തെ ബൈബിളധ്യയനം തുടങ്ങുമ്പോൾ ഡാനിയലിന് വെറും ആറു വയസ്സായിരുന്നു. “മമ്മിയോടൊപ്പം ഞാൻ അധ്യയനങ്ങൾക്കു പോകുമായിരുന്നു, പക്ഷേ സ്വന്തമായി ഒരു അധ്യയനം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,” അവൻ പറയുന്നു. ഡാനിയൽ ഒരാളെ കണ്ടെത്തുകയും ചെയ്തു—റാറ്റ്ക്ലിഫ് എന്ന പ്രായംചെന്ന ഒരു സ്ത്രീയെ. ഡാനിയൽ അവർക്ക് ബൈബിൾ സാഹിത്യം നൽകിയിട്ടുണ്ടായിരുന്നു. “എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം കാണിച്ചുതരാൻ എനിക്കാഗ്രഹമുണ്ട്, എന്റെ ബൈബിൾ കഥാപുസ്തകം എന്നാണ് അതിന്റെ പേര്,” അവൻ അവരോടു പറഞ്ഞു. എന്നിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എല്ലാ ആഴ്ചയും വന്ന് ഞാൻ അത് വായിച്ചുകേൾപ്പിക്കട്ടെ?” മിസ്സിസ്സ് റാറ്റ്ക്ലിഫ് സമ്മതംമൂളി. “അന്നുതന്നെ തിരിച്ചുചെന്ന് ഞങ്ങൾ അവരുമൊത്ത് അധ്യയനം ആരംഭിച്ചു,” ഡാനിയലിന്റെ അമ്മ ലോറ പറയുന്നു. “ഡാനിയലും മിസ്സിസ്സ് റാറ്റ്ക്ലിഫും മാറി മാറി ഖണ്ഡികകൾ വായിക്കുമായിരുന്നു, എന്നിട്ട് ഡാനിയൽ അവരെക്കൊണ്ട് കഥയുടെ അവസാനം നൽകിയിരിക്കുന്ന തിരുവെഴുത്തുകളിൽ ചിലത് വായിപ്പിക്കും. ഞാനും ഡാനിയലിനോടൊപ്പം പോകുമായിരുന്നു, പക്ഷേ അവനുമായി മാത്രമേ ഈ കാര്യങ്ങൾ ചർച്ച ചെയ്യൂ എന്ന് മിസ്സിസ്സ് റാറ്റ്ക്ലിഫിനു നിർബന്ധമുണ്ടായിരുന്നതുപോലെ തോന്നി!” കുറെനാൾ കഴിഞ്ഞപ്പോൾ, ഡാനിയലും മിസ്സിസ്സ് റാറ്റ്ക്ലിഫും നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും ഡാനിയലിന്റെ കുഞ്ഞനിയത്തി നാറ്റലി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചിരുന്നു. അവളും അധ്യയനത്തിൽ പങ്കുചേർന്നു. മിസ്സിസ്സ് റാറ്റ്ക്ലിഫിന് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു—ചിലത് തികച്ചും ബുദ്ധിമുട്ടുള്ളതും ആയിരുന്നു. പക്ഷേ ഡാനിയലും നാറ്റലിയും ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ എന്ന ചെറുപുസ്തകവും ബൈബിളിന്റെ പുറകിലുള്ള കൺകോർഡൻസും ഉപയോഗിച്ച് അവർക്ക് തിരുവെഴുത്തുപരമായ ഉത്തരങ്ങൾ നൽകി. പുതുതായി പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ, ജനിച്ചപ്പോൾ മുതൽ ഒരു കത്തോലിക്കയായിരുന്ന മിസ്സിസ്സ് റാറ്റ്ക്ലിഫിനെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്നോ! “വർഷങ്ങൾക്കു മുമ്പേ ഞാൻ ഈ ബൈബിൾ പഠനം തുടങ്ങേണ്ടതായിരുന്നു,” ഒരിക്കൽ അധ്യയനത്തിനുശേഷം അവർ പറഞ്ഞു. സങ്കടകരമെന്നു പറയട്ടെ അടുത്തയിടെ, 91-ാം വയസ്സിൽ മിസ്സിസ്സ് റാറ്റ്ക്ലിഫ് നിര്യാതയായി. എന്നാൽ പറുദീസാ ഭൂമിയിലേക്കുള്ള പുനരുത്ഥാനം സംബന്ധിച്ച തിരുവെഴുത്തു പ്രത്യാശ ഉൾപ്പെടെ വിലയേറിയ സത്യങ്ങൾ അറിയാൻ ബൈബിൾ പഠനം അവരെ പ്രാപ്തയാക്കി. ഡാനിയലിന് ഇപ്പോൾ പത്തു വയസ്സുണ്ട്, ഇപ്പോൾ അവൻ രണ്ട് ബൈബിളധ്യയനങ്ങൾ നടത്തുന്നു. എട്ടു വയസ്സുള്ള നാറ്റലി സമപ്രായക്കാരിയായ ഒരു പെൺകുട്ടിയെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നു.
ക്രിസ്റ്റീന, സിഡ്നി, എലെൻ, ഡാനിയൽ, നാറ്റലി എന്നിവരെപ്പോലെയുള്ള ചെറുപ്രായക്കാർ തങ്ങളുടെ ക്രിസ്തീയ മാതാപിതാക്കൾക്ക് സന്തോഷം കൈവരുത്തുന്നു. അതിലും പ്രധാനമായി, അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഈ ഇളംപ്രായക്കാർ തന്റെ നാമത്തോടു കാണിക്കുന്ന സ്നേഹം അവൻ ഒരിക്കലും മറന്നുകളയുകയില്ല.—സദൃശവാക്യങ്ങൾ 27:11; എബ്രായർ 6:10.
[അടിക്കുറിപ്പ്]
^ ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളെല്ലാം യഹോവയുടെ സാക്ഷികൾ പ്രകാശനം ചെയ്തിട്ടുള്ളവയാണ്.
[18-ാം പേജിലെ ചിത്രങ്ങൾ]
കിസ്റ്റീനയും (മുകളിൽ) സിഡ്നിയും
[19-ാം പേജിലെ ചിത്രം]
ഡാനിയലും നാറ്റലിയും
[19-ാം പേജിലെ ചിത്രം]
എലെൻ